Sunday, January 30, 2011

കണ്ണന്റെ മുന്നില്‍-ഗുരുവായൂര്‍ സന്ദര്‍ശനം | Guruvayoor Visit


ഞങ്ങള്‍ വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തി.റൂമില്‍ പോയി ഫ്രഷ്‌ ആയി അമ്പലത്തിലേക്ക്. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ഉന്മേഷം മനസ്സില്‍ നിറയുന്ന ഒരു അനുഭവാ അവിടെ ചെന്നാല്‍.ഞങ്ങള്‍ സ്ത്രീകളുടെ ക്യൂവില്‍ ചെന്ന് നിന്നു.അത് തുടങ്ങുന്നത് പടിഞ്ഞാറെ നടയില്‍ നിന്നാണ്. സന്ധ്യ ആയിരിക്കുന്നു,സ്ത്രീകളുടെ ക്യൂ നീങ്ങുന്നില്ല മുന്നോട്ട്,.ഓ...വടക്കേ നടയില്‍ ഉള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.അവിടെ ഉള്ള വാതിലിലുടെ ആണ് തൊഴുതു കഴിഞ്ഞവര്‍ പുറത്തിറങ്ങുന്നത്. അല്പം കഴിഞ്ഞപ്പോള്‍ നങ്ങളുടെ വരി നീങ്ങാന്‍ തുടങ്ങി.ചുറ്റമ്പലത്തില്‍ ആളുകള്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ഞങ്ങളുടെ വരി ഇപ്പൊ കിഴക്കേ നടയില്‍ എത്തി നില്‍ക്കുന്നു.

അവിടെ ചോറൂണ് നടക്കുകയാന്‍ ഇപ്പോള്‍!! കുറെ കുഞ്ഞു വാവകള്‍ കണ്ണന്റെ മുന്നില്‍ ഇരുന്നു അവരുടെ ആദ്യ ചോറുരുള വായില്‍ ആക്കി രുചി അറിയുന്നു!..ചിലരുടെ മുഖത് നിസ്സംഗ ഭാവം,ചിലര്‍ വാവിട്ടു കരയുന്നു,ചിലര്‍ വിതുമ്പുന്നു ....അതൊന്നും വകവയ്ക്കാതെ ബന്ധുക്കള്‍ അവരുടെ കുഞ്ഞു വായില്‍ ചോറ് നല്‍കുകയാണ്!.ഫോട്ടോ എടുപ്പും മുറക്ക് നടക്കുന്നുണ്ട്.അത് നോക്കി നിന്നു കുറെ നേരം. ഒരു കുഞ്ഞിക്കണ്ണന്റെ കരച്ചില്‍ ഉയരുകയാണ്,അവന്‍ കഴിഞ്ഞ ജന്മം ബ്രാഹ്മണന്‍ ആയിരുന്നുവോ ആവൊ ....!!!ആരോ പറഞ്ഞു കേട്ടിട്ടുള്ളതാണ് -ഈ ജന്മം കഴിഞ്ഞ ജന്മത്തെക്കാള്‍ താഴ്ന്ന ജാതിയില്‍ പിറന്ന കുട്ടികള്‍ ചോറൂണ് സമയത്ത് കരയും!! , മുന്തിയ ജാതിയില്‍ ജനിച്ചവര്‍ കരയില്ലത്രേ!!....ഞങ്ങളുടെ വരി നീങ്ങിത്തുടങ്ങി വീണ്ടും..


നാലമ്പലത്തിനുള്ളില്‍ കാലെടുത്തു വച്ചപ്പോള്‍ മറ്റെല്ലാം മറന്നു....തെല്ലകലെ ശ്രീകോവിലില്‍ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം...ഈശ്വരാ.എന്താണ് ഞാന്‍ പ്രാര്‍ഥി ക്കേണ്ടത്. ഒന്നും നാവില്‍ വരുന്നില്ല.പ്രാര്‍ത്ഥനകളുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു മനസ്സില്‍. സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ എല്പിച്ചതുമായിട്ട്.പക്ഷെ!!!,'പുറത്ത് ഇറങ്ങിയിട്ട് ഞാന്‍ പറയാം എല്ലാം എന്‍റെ കൃഷ്ണ!!!,.ഇപ്പൊ ഇങ്ങനെ ഒന്നും ഓര്‍ക്കാതെ നിക്കട്ടെ കുറച്ചുനേരം. എല്ലാര്‍ക്കും നല്ലത് മാത്രം വരണേ.' .മന്ത്ര പൂരിതമായ ആ അന്തരീക്ഷത്തിനു കളങ്കം ചാര്‍ത്താന്‍ എന്നവണ്ണം സെക്ക്യൂരിട്ടിക്കാരുടെ കാതു തുളപ്പിക്കുന്ന വാക്കുകള്‍ -'വേഗം നടക്ക്..ഉം വേഗം നടക്ക്..-അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും,ആളുകള്‍ നടക്കുന്നുണ്ടെങ്കിലും!! ഓടുന്ന കാളകളെ വീണ്ടും അടിച്ചു 'നട കാളേ' എന്ന് പറയുന്ന കാളവണ്ടിക്കാരെ ഓര്‍മ വന്നു...കാളകള്‍ ഓടുമ്പോഴും 'നടക്കാന്‍' പറഞ്ഞു അടി കൊടുക്കുന്ന യാന്ത്രികത.

നാലമ്പലത്തിനുള്ളിലെ മറ്റു പ്രതിഷ്ഠകളും തൊഴുത ശേഷം അല്‍പനേരം അവിടെ ഇരുന്നു .ഒരു കൊച്ചു പെണ്‍കുട്ടി അവിടെ ഓടിക്കളിക്കുന്നു.അവളെ നോക്കി ഇരിക്കാന്‍ തോന്നി.അവള്‍ എന്റടുത്തു വന്നു ഒരു കുഞ്ഞു പുഞ്ചിരി എനിക്ക് സമ്മാനിച്ചു -എനിക്ക് കിട്ടിയ പ്രസാദം!! അവള്‍ക്കു തിരിച്ചു കൊടുക്കാന്‍ യോഗ്യമായ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിയില്ലെന്നു അറിയുമ്പോഴും ഞാനും ചിരിച്ചുകൊണ്ടിരുന്നു ....അവളുടെ അമ്മ വന്നു അവളെ കൂട്ടികൊണ്ടു പോയി.അധിക നേരം അവിടെ ഇരിക്കാന്‍ സമ്മതിക്കില്ല ..ഞങ്ങള്‍ നാലമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങി. ചുറ്റമ്പലത്തില്‍ ഒരു ഭാഗത്ത്‌ അങ്ങനെ കുറച്ചു നേരം ഇരുന്നു. നേരം നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം പതിക്കുന്ന കാഴ്ച വളരെ മനോഹരം!!മഞ്ഞ , വയലറ്റ്,നീല,ചുവപ്പ്,സ്വര്‍ണ നിറം!! അങ്ങനെ മാറി മാറി.....കൊടിമരം ജീവിതത്തിന്റെ പ്രതീകമാണോ.അറിയില്ല..!!! ചുറ്റമ്പലത്തില്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ അല്‍പനേരം കൂടി അങ്ങനെ ഇരുന്നു.അങ്ങനെ ഇരിക്കണംത്രേ അവിടെ ചെന്നാല്‍,കുറച്ചു നേരമെങ്കിലും.ധൃതിയില്‍ ഓടിപ്പോരാന്‍ പാടില്ല!.ഇരിക്കാന്‍ അല്ല,ഒരു കുട്ടി ആയി അവിടെയൊക്കെ ഓടി നടക്കാന്‍ തോന്നി എപ്പോഴൊക്കെയോ!!!!! കുറെ ആളുകള്‍ പ്രദക്ഷിണം ചെയ്യുന്നു. തങ്ങളുടെ ഏറ്റവും നല്ല വേഷത്തില്‍ സുന്ദരിക്കുട്ടികള്‍ (.സുന്ദരന്മാരും ഉണ്ടേ ).,അവരില്‍ 'രാധ' മിന്നി മറയുന്നുണ്ടോ...കണ്ണുകളില്‍ കണ്ണന്റെ കള്ളനോട്ടം ഉണ്ടോ. ഇണക്കുരുവികളെപ്പോലെ ചിലര്‍!! -പ്രണയ സാഫല്യത്തിന് കണ്ണനോട് നന്ദി പറയാന്‍ വന്നതാവും..അവരെയെല്ലാം നോക്കിയിരുന്നപ്പോള്‍ വൃന്ദാവനത്തെ കുറിച്ചോര്‍ത്തു.കണ്ണന്‍ കളിക്കൂട്ടുകാരി രാധയോടൊപ്പം കളിച്ചു നടന്ന ആ സംഭവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു!! കണ്ണനേക്കാള്‍ മുതിര്‍ന്നവള്‍ ആണത്രേ രാധ!!.സൌഹൃദത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് ലോകത്തെ ആദ്യം പഠിപ്പിച്ചത് കണ്ണനാവും ചിലപ്പോള്‍..ഈശ്വരാ!,.ഇവിടെ ഇരുന്നു ചിന്തിക്കാന്‍ പാടില്ലേ ഇതൊന്നും ???...ഏയ്‌ ....തെറ്റ് അല്ല -ഭക്തി തന്നെ ഒരു പ്രണയം അല്ലെ...ദൈവത്തോടുള്ള അഗാധ പ്രണയമാണ് യഥാര്‍ത്ഥ ഭക്തി!!അതാണ്‌ സത്യം.. !!

ഈ സമയത്തെ പതിവ് കാഴ്ച ആയ ശീവേലി ഉണ്ടായില്ല എന്നത് ഒരു നഷ്ടമായി തോന്നി...എന്താണാവോ ഇന്ന് ഇല്ലാതിരിക്കാന്‍.!? ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റി നടുവില്‍ ഒരു ആനയും അപ്പുറവും ഇപ്പുറവും രണ്ട്  ആനകളും നെറ്റിപ്പട്ടം കെട്ടി നിരന്നു നിന്നു വാദ്യങ്ങളുടെ അകമ്പടിയോദ് കൂടി നാലമ്പലത്തിനു പുറത്തൂടെ ചുറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് ..!!പക്ഷെ ഇത്തവണ അത് കാണാന്‍ കഴിഞ്ഞില്ല..പിന്നീട് ഞങ്ങള്‍ പുറത്തേക്കിറങ്ങി ..അല്പം ഷോപ്പിംഗ്.കിഴക്കേ നടയില്‍ ഒരുപാട് ചെറിയ കടകള്‍ ഉണ്ട്..രാത്രിയില്‍ മനോഹരമായ കാഴ്ച ആണത്.അതിലൂടെയെല്ലാം വെറുതെ ചുറ്റി കറങ്ങുന്നതും ഒരു രസമാണ്!! ഷോപ്പിങ്ങിനു ശേഷം റൂമിലെത്തി കിടന്നുറങ്ങി..... ..

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിച്ചു വീണ്ടും അമ്പലത്തിലേക്ക് ...നിര്‍മാല്യവും വാകച്ചാര്‍ത്തും എല്ലാം കഴിഞ്ഞിരിക്കുന്നു.എന്നാലും അപ്പോഴും ക്യൂ ഉണ്ട് ...ഞങ്ങള്‍ അതില്‍ നിന്നു...സ്ത്രീകളുടെ വരി അകത്തു കടത്തുന്നില്ല ഇപ്പോള്‍.കണ്ണനെ കാണാന്‍ 'അക്ഷമരായി' കാത്തു നിക്കുന്ന ആളുകള്‍..അവര്‍ക്കിടയില്‍ നാമം ജപിച്ചും കാഴ്ച്ചകള്‍ കണ്ടും ഞാനും ചേര്‍ന്നു...ഒരു ആനയെ വടക്കേ നടക്കു മുന്‍വശത്ത് കെട്ടിയിട്ടിട്ടുണ്ട് -ശീവേലിക്ക് എഴുന്നള്ളിക്കേണ്ട ആനയാണ്.ഒരു കൊച്ചു കുറുമ്പന്‍ ആണെന്ന് തോന്നി കണ്ടപ്പോള്‍...അതിനു ചുറ്റും ആളുകള്‍ കൂടി നിന്നു നോക്കിക്കൊണ്ട്‌ നില്‍കുകയാണ്‌..എന്റെ സഹസ്രനാമ ജപം കഴിഞ്ഞപ്പോഴേക്കും വരി മെല്ലെ നീങ്ങി തുടങ്ങി ...കിഴക്കേ നടയില്‍ എത്തിയപ്പോഴേക്കും വീണ്ടും സ്ലോ ആയി,അപ്പുറത്തെ വരി കടത്തി വിടുകയാണ് ...അകത്തു കടന്നു തൊഴുതു...തലേ ദിവസത്തെപ്പോലെ അവിടെ കുറച്ചു നേരം ഇരിക്കാന്‍ പറ്റിയില്ല ...-ശീവേലി തുടങ്ങാറായി-നട അടക്കാന്‍ പോവുന്നു-എല്ലാവരും വേഗം പുറത്തു കടക്കണം ...ഞങ്ങള്‍ പുറത്തു വന്നു ചുറ്റ അമ്പലത്തിനുള്ളില്‍ ഇരുന്നു ,തലേ ദിവസത്തെപ്പോലെ.

ശീവേലി തുടങ്ങി -ഇനി അത് കഴിഞ്ഞേ ആളുകളെ ദര്‍ശനത്തിനു അകത്തു കടത്തൂ.എന്റെ അമ്മാവന്‍ നില്‍ക്കുന്ന വരി നീങ്ങിയിട്ടില്ല. അവര്‍ക്കിനി ശീവേലി കഴിയുന്ന വരെ കാത്തു നിക്കണം.. ഒരു ആനയെ ഉള്ളു രാവിലത്തെ ശീവേലിക്ക്.നേരത്തെ കണ്ട കുറുമ്പന്‍ നെറ്റിപ്പട്ടം കെട്ടി, തിടമ്പ് ഏറ്റി നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തു വരുന്നു...ഭക്തി നിര്‍ഭരമായ അന്തരീക്ഷം!!ശീവേലി കഴിഞ്ഞു ,ആളുകളെ കടത്തി വിടാന്‍ തുടങ്ങി വീണ്ടും. ഞങ്ങള്‍ അവിടെ ഒരിടത്തിരുന്നു.

നങ്ങളുടെ തൊട്ടു മുന്നില്‍ ഒരു കുടുംബം ഇരിക്കുന്നു. അതില്‍ ഒരു പെണ്‍കുട്ടി ഉണ്ട് -ഏകദേശം പത്തു വയസ്സ് കാണും ...അവള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നത് കേട്ടാണ് അങ്ങോട്ട്‌ നോകിയത്...മാനസിക വളര്‍ച്ച അത്ര ഇല്ലാത്ത കുട്ടി ആണെന്ന് മനസ്സിലായി..നിഷ്കളങ്കമായ ആ മുഖം നോക്കിയിരിക്കവെ അറിയാതെ ഒരു വേദന പടര്‍ന്നു ഉള്ളില്‍ ...അവള്‍ എന്തൊക്കെയോ കാണിക്കുന്നു ...കൈകള്‍ നിലത്തു അടിച്ചു കളിക്കുന്നു ..ഇടക്ക് വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുന്നു...വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കിടയില്‍ നിശബ്ദ വേദനയായി ആ കുട്ടിയുടെ മുഖം.എന്തിനാണ് ഇങ്ങനെയും ജന്മങ്ങള്‍??!!,കഴിഞ്ഞ ജന്മത്തിലെ പാപ ഫലം ആണെന്ന് പറഞ്ഞ നമുക്ക് ആശ്വസിക്കാം... പക്ഷെ!!!,അവളുടെ കുഞ്ഞിക്കണ്ണുകള്‍  നോക്കിയിരിക്കവേ അടുത്തിടെ കേട്ട ഒരു വാര്‍ത്ത ഓര്‍മ്മ വന്നു-മാനസിക വളര്‍ച്ചയില്ലാത്ത ഒരു പെണ്‍കുട്ടിയെ ഒരു ഞരമ്പ് രോഗി ,ഈശ്വരാ....!!ഈ കുട്ടിയെപ്പോലെ ഒന്നുമറിയാത്ത പിഞ്ചു കുട്ടികള്‍.

'മോളെ.ഒരു പത്തു രൂപ തരൂ.ചായ കുടിക്കാനാ'.ശബ്ദം കേട്ട ഭാഗത്തേക് നോകിയപ്പോള്‍ ഒരു മുത്തശ്ശി !!...കുറിയൊക്കെ തൊട്ടിരിക്കുന്നു.എന്റെ തൊട്ടടുത്ത്‌ വന്നിരുന്നു....'കുട്ടി നായര്‍ ആണോ ??' രൂപ വങ്ങുമ്പോള്‍ മുത്തശ്ശിയുടെ ചോദ്യം ...'ഉം '.....എന്റെ മൂളല്‍ കേട്ടപ്പോള്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു !!...'മുഖം കണ്ടാല്‍ അറിയാം അത് ..'-മുത്തശ്ശിയുടെ അടുത്ത കമന്റ്‌!!(അതെങ്ങനെയാ മുത്തശ്ശി ??!!)'ഞാനും  നായരാ...' അല്‍പ നേരം കൊണ്ട് മുത്തശ്ശി സ്വന്തം കഥ ചുരുക്കിപ്പറഞ്ഞു.മൂന്നു വര്‍ഷമായിട്ടു ഗുരുവായൂര്‍ അമ്പലത്തില്‍ ആണ് താമസം. വിശേഷം വല്ലതും ഉണ്ടെങ്കില്‍ മകന്‍ വന്നു കൊണ്ട് പോവും വീട്ടിലേക്ക്.മരുമകള്‍ക്ക് ഇഷ്ടല്ലാത്രേ അവരെ വീട്ടില്‍ താമസിപ്പിക്കുന്നത്.നിസ്സംഗമായി പറയുമ്പോഴും എപ്പോഴോ ഒരു വിഷാദം ആ മുഖത്ത് മിന്നി മറഞ്ഞുവോ. എങ്കിലും പേരക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശി ഒന്നൂടി വാചാലമായി -ഒടുവില്‍ ഒരു ഡയലോഗും.' കുട്ടിയെപ്പോലെ തന്നെ അവളുടെ മുഖോം..കാണാന്‍ നല്ല ചന്താ.. '...ങേ ..ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല .മതി ...സന്തോഷായി മുത്തശ്ശീ.!!!!

അവര്‍(അമ്മാവനും മറ്റും) ഇനിയും എത്തിയിട്ടില്ല..ഞങ്ങള്‍ എണീറ്റ്‌ പ്രദക്ഷിണം ചെയ്യാന്‍ പോയി. കിഴക്കേ നടയില്‍ നിന്നു തുടങ്ങണം പ്രദക്ഷിണം. തെക്കേ നടയില്‍ എത്തുമ്പോള്‍ അവിടെ അയ്യപ്പക്ഷേത്രം. അവിടെ വലം വച്ച് വീണ്ടും പ്രദക്ഷിണം തുടരുന്നു. മൂന്നു തവണ പ്രദക്ഷിണം ചെയ്തു വടക്ക് കിഴക്കുള്ള ഭഗവതിയെ വീണ്ടും തോഴുതപ്പോഴേക്കും അമ്മാവന്‍ തൊഴുതു കഴിഞ്ഞെത്തി. ഞങ്ങള്‍ക്ക് തിരിച്ചു പോവേണ്ട സമയമായി . മുന്‍വശത്ത് പോയി ഒന്നൂടി തൊഴുതു വന്നു പുറത്തേക്കു കടന്നു. അപ്പോഴും ആളുകള്‍ വരിയായി നാലമ്പലത്തിനുള്ളിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നു. മമ്മിയൂര്‍ക്ക് പോവാന്‍ ഉള്ളത് കൊണ്ട് ഇനിയും കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ ആവില്ല. പറയാന്‍ ആവാത്ത ഒരു 'മിസ്സിംഗ്‌' മനസ്സില്‍ ഉണരുമ്പോഴും ഇനിയും വരാമെന്ന് കണ്ണനോട് പറഞ്ഞുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

[NB:ലീന എന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിന്റെ  ഒരുപാട് സന്തോഷം തന്ന,  ഗുരുവായൂര്‍ യാത്രാ വിശേഷം നിങ്ങള്‍ക്കായി(എഴുതിയതും അയാള് തന്നാ,ഞാന്‍ ഇവിടെ എടുത്തു വെച്ചൂന്നു മാത്രം!!)..,..]
**ചിത്രങ്ങളെല്ലാം ഗൂഗിളിന്റെ വക!

Wednesday, January 26, 2011

ബാല്യകാല സ്മരണകള്‍ | Nostalgia

കുട്ടിക്കാലത്ത് പ്രേത കഥകള്‍,യക്ഷികഥകള്‍ തുടങ്ങിയവ കേട്ടു പേടിക്കാന്‍ വല്യ ഇഷ്ടം ആയിരുന്നു(ഇപ്പോഴും!),എന്റെ അമ്മൂമ്മ(അമ്മയുടെ അമ്മ) അങ്ങനെ കഥകള്‍ ധാരാളമായി ഒന്നും പറയില്ലെങ്കിലും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. 

അമ്മയുടെ കുടുംബം അല്പം പഴയ ഒരു തറവാട് ആണ്!!അവിടത്തെ പഴയ കാരണവര്‍മാരുടെ കഥകളും പഴയ അമ്മൂമ്മമാരുടെ കഥകളും ഒക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സജീവമായി പറഞ്ഞു കേള്‍ക്കാരുണ്ടാരുന്നു..വളരെ വളരെ പണ്ട് ആ കുടുംബത്തിലെ ഒരു പ്രായം ചെന്ന കാരണവര്‍ ആര്‍ക്കോ കുറച്ചു 'ചക്രം'(ക്യാഷ്!) കടം കൊടുത്തിരുന്നു, ഒരിക്കല്‍ സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍ അദ്ദേഹം അത് തിരിച്ചു ചോദിച്ചു, അയാള് ചില അവധികള്‍ ഒക്കെ പറഞ്ഞു,പക്ഷേ കൊടുത്ത  അവധികള്‍ കുറെ കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ല ഒടുവില്‍ അത് വാങ്ങിച്ചു എടുക്കാനായി അദ്ദേഹം നേരിട്ട് അയാളെ കാണാന്‍  പോയി, അന്ന് എല്ലാവര്‍ക്കും ജോലി കൃഷി ആണല്ലോ.. ഈ കടം വാങ്ങിയ ആളും ഒരു കൃഷിക്കാരന്‍ ആയിരുന്നു, ഈ കാരണവര്‍ അയാളോട് പണം തിരികെ ചോദിച്ചു, പക്ഷേ അയാള് അത് കൊടുത്തില്ല,കൊടുത്തില്ലെന്ന്‍ മാത്രമല്ല ഈ കാരണവരെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു, കാരണവര്‍ക്കിത് ഒട്ടും പിടിച്ചില്ല, ഒന്നും രണ്ടും പറഞ്ഞു അവസാനം അത് ഒരു കയ്യാം കളിയില്‍ എത്തി, പാടത്ത് പണി ചെയ്ത്‌ കൊണ്ടിരുന്ന അയാള്‍ കയ്യിലിരുന്ന മണവെട്ടി കൊണ്ട് ഈ കാരണവരുടെ കഴുത്തിനു വെട്ടി,കഴുത്ത്‌ മുറിഞ്ഞ്‌ അദ്ദേഹം മരിച്ചു, അവര്‍ (കൊന്ന ആളും കുടുംബവും)ഈ കാരണവരുടെ മൃതദേഹം പാടത്തു തന്നെ കുഴിച്ചിട്ടു, പക്ഷേ അടുത്ത ദിവസം തന്നെ കൊന്ന ആളും അയാളുടെ കുടുംബവും ദുരൂഹമായി കൊല്ലപ്പെട്ടു, കൊല്ലപ്പെട്ട  കാരണവര്‍ക്ക്‌ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അറിയാവുന്ന കൂട്ടത്തില്‍ ആയിരുന്നു, അദ്ദേഹം ഇങ്ങനെ ധാരുണമായി  കൊല്ലപ്പെട്ടതിലൂടെ ഒരു രക്ഷസ്സായി മാറുകയും അങ്ങനെ ആ രക്ഷസ്സ് ആണ് മറ്റേ ആളെയും കുടുംബത്തെയും നശോന്മുകമാക്കിയതും എന്നാണ് കഥ.. ഈ കാരണവര്‍ക്ക്‌ കുടുംബത്തോടും തരവാടിനോടും അടങ്ങാത്ത സ്നേഹം ആയിരുന്നു, അതുകൊണ്ട് എന്നും സന്ധ്യാ സമയം ആകുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ ശിരസ്സുമായി അദ്ദേഹം തറവാടിന്റെ മുറ്റത്ത് വരാറുണ്ടായിരുന്നു അത്രേ! രാത്രി മുഴുവനും ആ വീടിനും പറമ്പിനും കാവല്‍ നിക്കുമായിരുന്നു പോലും! സന്ധ്യ സമയത്ത് ഞാന്‍ അവിടെ കിടന്നു ഓടുകയോ കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അമ്മൂമ്മ പറയാറുണ്ടായിരുന്നു,"ആ കാരണവര്‍ മഹാ ശുണ്ടിക്കാരനാണ്,പിള്ളേരെ ഒക്കെ ജീവനാനെങ്കിലും സന്ധ്യക്ക്‌ കിടന്നു ചാടുന്നത് അദ്ദേഹത്തിന് ഇഷ്ടല്ല"!!! ഈ മുന്നറിയിപ്പൊന്നും ഞാന്‍ വക വെക്കാറില്ല, അത് കൊണ്ടെന്താ എവിടെങ്കിലും തട്ടി അടിച്ചു വീണു കഴിയുമ്പോള്‍ അത് ഈ കാരണവര്‍ വീഴ്ത്തിയാതാണെന്നു വരും!!! ഒരു ദിവസം സന്ധ്യക്ക്‌ ഒരു രൂപം പടി കടന്നു വന്നത് കണ്ട്‌ ഞാന്‍ ഞെട്ടി അലറി വിളിച്ചു കൊണ്ട് ഓടി, വന്നത് എന്റെ വല്യമ്മാവന്‍ ആയിരുന്നു, പക്ഷേ നമ്മുടെ മനസ്സില്‍ ആ കഥ കിടക്കുന്നത് കൊണ്ട് സന്ധ്യ സമയത്ത് വരുന്ന എല്ലാവരും ആ പഴയ കാരണവര്‍ ആയിട്ടല്ലേ തോന്നു!!!,അത്രക്കുണ്ടേ കഥ പറച്ചിലിന്റെ ശക്തി! 
അടുത്ത കഥയിലെ നായകന്‍ അമ്മൂമ്മയുടെ സ്വന്തം ഭര്‍ത്താവ്(എന്റെ അപ്പൂപ്പന്‍!) തന്നെ ആയിരുന്നു.ആ കഥ ഇങ്ങനെ..
എന്റെ അമ്മയുടെ ഒക്കെ കുട്ടിക്കാലം, ഞങ്ങളുടെ ഗ്രാമ ദേവത ശ്രീ ഒരിപ്പുറത്തമ്മ ആണ്, (തട്ടയില്‍ ഒരിപ്പുറം ക്ഷേത്രം പ്രശസ്തമാണ്,മീന ഭരണി,കെട്ടുകാഴ്ച,ഗരുഡന്‍ തൂക്കം തുടങ്ങിയവയുടെ പേരില്‍). അപ്പൂപ്പന്‍ ആ ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ആയിരുന്നു(ഇപ്പോഴും ആണെന്ന് തോന്നുന്നു!), ഒരിക്കല്‍ ഉത്സവതിന്റെയോ മറ്റോ തീരുമാനങ്ങള്‍ എടുക്കുന്നതിലെക്കായി ഒരു യോഗം ഉണ്ടായിരുന്നു, രാത്രി ഏറെ വയ്കും വരെ ആ യോഗം നീണ്ടു, ആ കാലത്ത് വൈദ്യുതി ഒന്നും നാട്ടില്‍ എത്തിയിട്ടേ ഇല്ല, ഏകദേശം പന്ത്രണ്ട് ഒരുമണി വരെ ഉണ്ടായിരുന്നു ആ യോഗം,യോഗം കഴിഞ്ഞതിനു ശേഷം,കണ്ണില്‍ കുത്തിയാല്‍ പോലും അറിയാന്‍ പറ്റാത്ത ഇരുട്ടിലൂടെ അപ്പൂപ്പന്‍ വീട്ടിലേക്കു നടന്നു, ഇമ്മിണി ദൂരം ഉണ്ട് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക്,കയ്യില്‍ ഉണ്ടായിരുന്ന ചെറിയ മെഴുകുതിരി,നടന്നു അല്പം കഴിഞ്ഞപ്പോഴേക്കും ഉരുകി തീര്‍ന്നിരുന്നു! ഇടക്കെപ്പോഴോ അപ്പൂപ്പന് ഒരു ചെറിയ ഭയം ഉണ്ടായി പോലും, കാരണം അന്ന് അമാവാസി പോലൊക്കെ എന്തൊക്കെയോ പ്രത്യേകതകള്‍  ഉള്ള ഒരു ദിനം ആയിരുന്നു!! അറിയാതെ അപ്പൂപ്പന്‍ ദേവിയെ പ്രാര്‍ത്ഥിച്ചു പോയി, കുറച്ചു ധൈര്യം കിട്ടിയ പോലെ ആയി അദ്ദേഹത്തിന്, കുറച്ചു കൂടി നടന്നപ്പോള്‍ പുറകില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു,ആരോ ഫോളോ ചെയ്യുന്ന മാതിരി, ആദ്യം തോന്നിയ ആ ഭയം പതിയെ കൂടാന്‍ തുടങ്ങി, പക്ഷേ എന്തോ ഒരു ബലം അദ്ദേഹത്തിന് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു, അങ്ങനെ നടന്നു നടന്നു വീടിന്റെ വാതില്‍ക്കല്‍ എത്തി നടത്തം നിര്‍ത്തി,അപ്പോള്‍ പുറകില്‍ കേട്ടു കൊണ്ടിരുന്ന ആ കാലടി ശബ്ദവും  നിലച്ചു, പൊടുന്നനെ പുറകില്‍ ഒരു വലിയ വെളിച്ചം കണ്ടു, പെട്ടെന്ന് തിരിഞ്ഞു നോക്കിയ അപ്പൂപ്പന്‍ ദേവിയുടെ രൂപം കണ്ടു പോലും! ദേവിയുടെ അപാര ഭക്തനായ അപ്പൂപ്പന്, പ്രേതങ്ങളുടെ വിഹാര ദിവസമായിരുന്ന ആ അമാവാസി നാളില്‍, അപകടങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാന്‍,രക്ഷിക്കാന്‍,വീട് വരെ കൂട്ട് വന്നതായിരുന്നു ദേവി എന്നാണു അമ്മൂമ്മയുടെ വിശദീകരണം!!

[NB:ഈ കഥകള്‍ ഒക്കെ കേട്ടു എന്റെ സകല രോമങ്ങളും എണീറ്റ്‌ നിന്നു നൃത്തം വെച്ചു! കഥ പറഞ്ഞ കൂട്ടത്തില്‍ ഭയങ്കര കയ്പ്പുള്ള ആ പാവക്ക മെഴുക്കു വരട്ടിയും ഒരു പാത്രം ചോറും അറിയാതെ ഞാന്‍ കഴിച്ച്‌ പോയി!!! കഥ തുടങ്ങുന്നതിനു മുന്‍പ് "ഏനിച്ചു ഇപ്പൊ കയിക്കാന്‍ ഒന്നും വേണ്ടായേ!!!"ന്നു അലറി കരഞ്ഞ ഞാന്‍ ആരായി!!! അമ്മമാരുടെം അമ്മൂമ്മമാരുടെയും ഓരോ ട്രിക്കെ!!!!!]

Tuesday, January 25, 2011

പഴയ മുഖങ്ങള്‍

കുറെ പ്രശസ്തരായവരുടെ പഴയ മുഖങ്ങള്‍, എന്റെ കൂട്ടുകാരന്‍ വിനീത് കോട്ടയത്ത് കലാമേളക്ക്  പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി ഇവിടേക്ക് എടുത്ത് ഇടുന്നു!

അഭിജിത്ത് രാധാകൃഷ്ണനും മഞ്ജു വാര്യരും!
Abhijith Radhakrishnan, Manju warrier

വിനീതും പോന്നമ്പിളിയും  
Vineeth, Ponnambily

മഞ്ജു വാര്യരും വിപിന്‍ ദാസും! 
Manju warrier, Vipin Das

കാവാലം ശ്രീകുമാര്‍!
Kavalam Sreekumar

യേശുദാസ്! 
KJ Yesudas

കെ എസ് ചിത്ര  
KS Chithra


വിനീത് ആര്‍! 
Vineeth R

കാവ്യ മാധവന്‍  
Kavya Madhavan

വിന്ദുജാ മേനോന്‍! 
Vinduja Menon

ഗിന്നസ് പക്രു(ഉണ്ട പക്രു)! 
Ajayan (Ginnuss Pakru)

വിനീത് ശ്രീനിവാസന്‍! 
Vineeth Sreenivasan

യദുകൃഷ്ണന്‍! 
Yadu Krishnan

താരാ കല്യാണ്‍! 
Thara kalyan

ഇടവേള ബാബു! 
Idavela Babu


മിന്മിനി! 
Minmini

സുജാത! 
Sujatha

കുഴല്‍ മന്ദം രാധാകൃഷ്ണന്‍! 

കുടമാളൂര്‍ ജനാര്ദ്ധനന്‍! 

വിനീത് കുമാര്‍! 

രാഹുല്‍ ലക്ഷ്മണ്‍! 

ബാലഭാസ്കര്‍! 
Blabhaskar,violinist

നജീം അര്‍ഷാദ്    ! 
Njim Arshad

ബിന്നി,വിനീത്കുമാര്‍,അനുപമ! 

പട്ടണക്കാട് പുരുഷോത്തമന്‍! 


വേദിയില്‍ ഉദിച്ച താരങ്ങള്‍!

Monday, January 24, 2011

ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയാലോ?

കോളേജിലെ ആദ്യ കാലങ്ങള്‍, എല്ലാവരും സ്വന്തമായി കമ്പ്യൂട്ടര്‍   വാങ്ങണം എന്ന് ഹെഡ് ഓഫ് ദി dpt. വന്നു പറഞ്ഞു! പലരും കമ്പ്യൂട്ടര്‍ അപ്പോഴേക്കും വാങ്ങിയിരുന്നു,എന്റെ ആ സുഹൃത്ത് ഒഴികെ ! അവന്‍  കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയ കഥയാണിവിടെ പറയാന്‍ പോകുന്നത്!!

ഷോപ്പ് ഉടമ: വരണം സര്‍! എന്താണ് വേണ്ടത്? ഡസ്ക് ടോപ്പോ?? ലാപ്ടോപ്പോ?
കൂട്ടുകാരന്‍: അങ്ങനെ ഒന്നും ഇല്ല! സാധാരണ എങ്ങനെ ആണ്?
ഷോ.ഉ: (!) ഡെസ്ക്ടോപ്പ് എടുക്കാം?
കൂട്ടുകാരന്‍: കൂടെ ഡെസ്കും ഉണ്ടാവുമോ?
ഷോ.ഉ: (!) :അതേ സര്‍ ടേബിള്‍ ഫ്രീ ആണ്!
സാറിന്റെ ബട്ജറ്റ് എത്ര ആണ്?
കൂട്ടുകാരന്‍: എടേ അതൊക്കെ വിടടെ , കാശൊന്നും നമുക്ക് വലിയ കാര്യം അല്ല.. ആദ്യം സാധനം നോക്കാം!
ഷോ.ഉ: ശരി സാര്‍,സാറിന്റെ റിക്കൊയര്‍മെന്റ്സ് എന്തൊക്കെ ആണ്?
കൂട്ടുകാരന്‍: എന്ന് വെച്ചാല്‍?
ഷോ.ഉ: അല്ല എത്ര മെമ്മറി? ഏതു പ്രോസ്സസര്‍? ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റി?? അങ്ങനെ അങ്ങനെ?
കൂട്ടുകാരന്‍: ഓ അങ്ങനെ! എന്നാല്‍ പിന്നെ  മെമ്മറി ഒരു മൂന്നെണ്ണം? പ്രോസ്സസര്‍ രണ്ട്! പിന്നെ അവസാനം പറഞ്ഞ ഐറ്റം നാലെണ്ണം!
ഷോ.ഉ:  (ഇതെന്തുവാ പലചരക്ക് കടയോ?) അല്ല സര്‍ അങ്ങനെ അല്ല,ഞാന്‍ ഓരോന്ന് ഓരോന്നായി ചോദിക്കാം!മെമ്മറി  എത്ര വേണം?
കൂട്ടുകാരാന്‍: മൂന്നെണ്ണം!! 
ഷോ.ഉ: (എന്റമ്മേ!!!!) അയ്യോ സര്‍ അതല്ല, എത്ര കപ്പാസിറ്റി വേണം എന്ന്?
കൂട്ടുകാരന്‍: (കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ കാളിദാസന്‍ കാണിക്കുന്ന മാതിരി രണ്ട് കയ്യും അകത്തിപ്പിടിച്ച് )ദാ ഇത്രേം!! അല്ലേല്‍ വേണ്ട ഇത്രേം മതി!
ഷോ.ഉ:  (തലയില്‍ കയ്യ്‌ വെച്ചു കൊണ്ട്!)ശരി സര്‍ മെമ്മറി നമുക്ക് 512 എടുക്കാം.. പ്രോസ്സസര്‍ ഇന്റെലിന്റെ എടുക്കണോ സര്‍ അതോ എ എം ഡി മതിയോ?
കൂട്ടുകാരന്‍: എയ്യ് അതൊന്നും  വേണ്ട വേണ്ട!!! വല്ലവനും ഉപയോഗിച്ചത് ഒന്നും എനിക്ക് വേണ്ട, എനിക്ക് എന്റെതായിട്ട്  പുതിയ ഒരെണ്ണം മതി, ഈ ഇന്റെലും മറ്റവനും ഒക്കെ ഗെയിം ഒക്കെ കളിച്ചു നശിപ്പിച്ച സാധനങ്ങള്‍ ആയിരിക്കും ..അതൊന്നും വേണ്ട, നമുക്ക് മറ്റൊരാള്‍ ഉപയോഗിച്ചത് വേണ്ടേ വേണ്ട!!!!
ഷോ.ഉ:  (ഈശ്വരാ, പൊട്ടന്‍ ആണെന്ന് തോന്നുന്നു!) ശരി സര്‍ നമുക്ക് പുതിയത് തന്നെ എടുക്കാം,
സര്‍ മോണിട്ടര്‍ എത്ര ഇഞ്ച് വേണം?
കൂട്ടുകാരന്‍: എനിക്കീ ഇഞ്ചിന്റെ കണക്കൊന്നും അറിയില്ല, ഞാന്‍ പുതിയ ലിപിയാ പഠിച്ചത് ഒരു 4 മീറ്റര്‍ ഇരിക്കട്ടെ അല്ലേ ?! 
ഷോ.ഉ:  (ഈശ്വരാ പൊട്ടന്‍ തന്നെ!) അയ്യോ സര്‍ നമുക്ക് 17 ഇഞ്ചിന്റെ എടുക്കാം! അത് മതിയാവും!
ഹാര്‍ഡ് ഡിസ്ക് 80 ന്റെ വേണോ സര്‍ അതോ 160 ടെ വേണോ?
കൂട്ടുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം, പിന്നെ ഒരു കാര്യം.. ആരും കണ്ടാല്‍ അയ്യേ എന്ന് പറയരുത്!

ഷോ.ഉ:  സര്‍ സാറിന്റെ ബട്ജട്റ്റ് എത്രയാന്ന് പറഞ്ഞില്ല..
കൂട്ടുകാരന്‍: പയിനായിരം രൂപ!!!?

ഷോ.ഉ: ഫ കൂറെ!!!! വന്ന വഴിയെ ഓടിക്കോണം മ മ മ... മത്തങ്ങ തലയ.. @#$%&^%$..

[NB:ഇതില്‍ അല്പം ഭാവന കേറ്റി എന്നുള്ളത് സത്യം ആണ്, പക്ഷേ ഇങ്ങനൊരു സംഭവം നടന്നിട്ടുണ്ട്!ചിരി വന്നില്ലേല്‍ ആരും തല്ലരുത് പ്ലീസ്‌! ഇങ്ങനെ വല്ലപ്പോഴുമേ ഉള്ളൂ..]

Sunday, January 23, 2011

ഏവൂര്‍ ആറാട്ട്‌!

ന്ന് എന്റെ ഉണ്ണിക്കണ്ണന്റെ ആറാട്ട്‌ ആയിരുന്നു! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിന്ന ഈ വര്‍ഷത്തെ ഉത്സവത്തിനു ഇന്ന് ഏതാനും നിമിഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കൊടിയിറങ്ങും! ഇത് വരെയും ഞാന്‍ അമ്പലത്തില്‍ തന്നെ ആയിരുന്നു! സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ഇന്ന്! കോടി എറിയതിന്റെ അന്ന് പോയതില്‍ പിന്നെ ഇന്നാണ് പോകാന്‍ കഴിഞ്ഞത്! ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഐതീഹ്യവും ബാക്കി കാര്യങ്ങളും എല്ലാം ഞാന്‍ ഈ ബ്ലോഗില്‍ തന്നെ പോസ്ടിയിട്ടുണ്ട്(വിക്കിപീടിയയില്‍ നിന്നും) അത് ഒന്ന് കൂടി ഇവിടെ വിവരിക്കാം..
പണ്ട് വളരെ പണ്ട് ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാലത്ത് ആണ് സംഭവം! നമ്മുടെ അഗ്നിദേവന്‍ മഹാ തീറ്റപ്രാന്തന്‍ ആയിരുന്നു! എല്ലാ യാഗങ്ങളിലും പോയി ഉള്ള ഹവിസ്സും എണ്ണയും തേനും എന്ന് വേണ്ട  ഉള്ള ചപ്പു ചവറെല്ലാം തട്ടിവിടും!(അഗ്നി സാക്ഷി ആയിട്ടാണല്ലോ യാഗങ്ങള്‍ നടക്കാറ്!! ) അങ്ങനെ ഇതെല്ലാം കൂടി കഴിച്ച്‌ കഴിച്ച്‌ പുള്ളിക്കാരന് കലശലായ വയറു വേദന പിടിപെട്ടു! വയറു വേദന എന്ന് പറഞ്ഞാല്‍ നിക്കാനും വയ്യ ഇരിക്കാനും വയ്യ കിടക്കാനും വയ്യ എന്ന അവസ്ഥ! അങ്ങനെ അഗ്നി ദേവന്‍  ഓടി ഒരു ഡോക്ടര്‍ കൂടി ആയ ബ്രഹ്മദേവന്റെ അടുത്ത് എത്തി, അദ്ദേഹം അഗ്നിയെ പരിശോദിച്ച   ശേഷം ഇങ്ങനെ പറഞ്ഞു! ലോണ്ട ലവിടെ കൊറേ ദുഷ്ട ജന്തുക്കള്‍ വാഴുന്ന ഒരു കൊടും വനം ഉണ്ട്,പേര് ഖാണ്ടവവനം, നീ പോയി അതങ്ങ് മുച്ചൂടും തിന്നു കൊള്‍ക,വയറു വേദന പമ്പ കടക്കും!! അഗ്നി കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ സ്പോട്ടില്‍ എത്തി ഒരു ഭാഗത്തൂന്ന് അങ്ങ് ദഹിപ്പിക്കാന്‍ തുടങ്ങി, പക്ഷേ അന്നേരം അല്ലേ രസം,ദേ മുട്ടന്‍ മഴ! അഗ്നി കുറെ ശ്രമിച്ചു! തീ പിടിച്ചു വരുമ്പോഴേക്കും മഴ പെയ്യും! ശെടാ ഇതെന്ത് കൂത്ത്! അപ്പോഴല്ലേ അഗ്നിക്ക് സംഗതിയുടെ കിടപ്പ് വശം മനസ്സിലായത്, ദേവന്മാരുടെ രാജാവായ ദേവേന്ദ്രന് ചില്ലറ രഹസ്യ ഇടപാട് കാര് ആ കാട്ടില്‍ ഉണ്ടായിരുന്നു! അതായത് സര്‍പ്പങ്ങളില്‍ ശ്രേഷ്ടനായ തക്ഷകന്‍ ആ കാട്ടില്‍ ആണ് വസിക്കുന്നത്! തക്ഷകനും ദേവേന്ദ്രനും അടയും ചക്കരയും പോലെ സുഹൃത്തുക്കളും! അഗ്നിക്കാണെങ്കില്‍ വയറു വേദന കൊണ്ട് നില്ക്ക കള്ളി ഇല്ലാതായി! പുള്ളിക്കാരന്‍ പ്രാണനും കൊണ്ട് സാക്ഷാല്‍ കണ്ണന്റെ മുന്നില്‍ എത്തി(ഭഗവാന്‍ കൃഷ്ണനും അര്‍ജുനനും ബ്രാഹ്മണരുടെ വേഷത്തില്‍ അവിടെ എത്തിയിരുന്നു), അഗ്നി അവരോടു സഹായം ചോദിച്ചു,സഹായം പൊതിഞ്ഞു കെട്ടി നടക്കുന്ന  ഇരുവരും സഹായിക്കാം എന്ന് ഏറ്റു,നമ്മുടെ കണ്ണന് ഒരു കുഴപ്പം ഉണ്ട് പകരം ഒരു അവല് മണി എങ്കിലും കിട്ടാതെ ആര്‍ക്കും ഒരു ചുക്കും ചെയ്യില്ല,അതറിയാവുന്ന അഗ്നി കണ്ണന് ഒരു സുദര്‍ശന ചക്രവും അര്‍ജുനന് അമ്പോടുങ്ങാത്ത ഗാന്ധീവം എന്ന വില്ലും സമ്മാനിച്ചു. പിന്നെയും അഗ്നി കാട് ദഹിപ്പിക്കാന്‍  തുടങ്ങിയപ്പോള്‍ അഹങ്കാരിയായ ഇന്ദ്രന്‍ കൊടും മഴയുമായി സ്ഥലത്ത് എത്തി,അപ്പോള്‍ കണ്ണന്‍ നേരെ അര്‍ജുനനെ വിളിച്ചു ! അല്ലയോ അര്‍ജുനാ നീ അഗ്നിയെ ഖാണ്ടവ വനം ദഹിപ്പിക്കാന്‍ സഹായിച്ചാലും! അങ്ങനെ കൃഷ്ണ ഭഗവാന്റെ നിര്‍ദേശത്താല്‍ അര്‍ജുനന്‍ തന്റെ അമ്പോടുങ്ങാത്ത ആവനാഴിയില്‍ നിന്നും ഓരോ ഓരോ അമ്പുകള്‍ എടുത്ത് എയ്ത് കാടിന് മുകളിലായി ഒരു ശരകൂടം ഉണ്ടാക്കി!അഗ്നിയുടെ ഭക്ഷണം മുടക്കികൊണ്ടിരുന്ന ഇന്ദ്രന്റെ ഈ പ്രവര്‍ത്തിയില്‍ കണ്ണന് ഭയങ്കരമായ ദേഷ്യം വന്നു,സാധാരണ അങ്ങനെ വരേണ്ടതല്ല,പക്ഷേ വിവരം ഉള്ള ഒരു ദേവന്‍ വെവരക്കേട്‌ കാണിച്ചാല്‍ ദേഷ്യം വരാണ്ടിരിക്കുമോ?!,അദ്ദേഹം കയ്യില്‍ ഉണ്ടായിരുന്ന സുദര്‍ശന ചക്രം ഉപയോഗിച്ച് ഇന്ദ്രനെ കൊല്ലാന്‍ ശ്രമിച്ചു! നില്ക്ക കള്ളി ഇല്ലാതായ ഇന്ദ്രന്‍ അവസാന അടവ് എടുത്തു,നേരെ കണ്ണന്റെ കാലില്‍ വീണു, ഭഗവാന്‍ അത് ക്ഷമിച്ചു.  അങ്ങനെ അഗ്നി ആ കാട് മുഴുവന്‍ തിന്നു ഒരു ഏമ്പക്കവും വിട്ടു,വയറു വേദനയില്‍ നിന്നും മുക്തനായി!.അതിനിടക്ക് കണ്വ മഹര്‍ഷി അവിടെ എത്തുകയും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം അവിടെ ഒരു കൃഷ്ണ പ്രതിഷ്ഠ നടത്തുവാന്‍ അഗ്നി തയ്യാറാവുകയും ഉണ്ടായി , പ്രതിഷ്ഠ നടത്താനുള്ള സ്ഥലം കണ്ടെത്താനായി അര്‍ജുനനന്‍ ഒരു അമ്പ്‌ എയ്തു . അത് വന്നു വീണ സ്ഥലം ആണ് ഏവൂര്‍! അഥവാ എയ്ത ഊര്! ഇന്ദ്രനെ കൊല്ലാന്‍ നിന്ന ആ ഭാവം ആണ് കൃഷ്ണ പ്രതിഷ്ടക്ക് ഉള്ളത്! അതായത് അപൂര്‍വമായ ഒരു പ്രതിഷ്ഠ ആണ് ഇവിടുത്തേത്! ഓടക്കുഴലും കയ്യിലേന്തിയുള്ള കൃഷ്ണനെ നമുക്ക് ഇവിടെ കാണാന്‍ കഴിയില്ല,മറിച്ച് ചക്രായുധ ധാരിയായ ശ്രീകൃഷ്ണ സ്വാമിയെ ആണ് കാണാന്‍ കഴിയുക!! ആദ്യ പൂജ ചെയ്തത് അര്‍ജുനന്‍ ആണ്! ഭഗവാന്‍ ശിവന്റെ അവതാരമായ ഭൂതനാധസ്വാമിയും യക്ഷിയമ്മയും ഉപദേവതകളായി ഇവിടുണ്ട്! അന്ന് കത്തിയ വനത്തിന്റെ ഒരു ചെറു ഭാഗം ഇപ്പോഴും ഉണ്ടിവിടെ! അടുത്തുള്ള സ്ഥലങ്ങള്‍ എല്ലാം ആ ഖാണ്ടവ ദഹനുവുമായി ബന്ധപ്പെട്ടിരിക്കുന്നു! അന്ന് തക്ഷകനും മറ്റു സര്‍പ്പങ്ങളും കുടിഏറിപ്പാര്‍ത്ത സ്ഥലം ആണ് മണ്ണ് ആറിയ ശാല അഥവാ മണ്ണാറശാല! പിന്നെ കത്തിയ തടിയും കരിയും മറ്റും ഒലിച്ചു പോയ പുഴ ഉള്‍പ്പെട്ട സ്ഥലം ആണ്  കരിപ്പുഴ,പിന്നെ പാണ്ടവര്‍കാവ് പത്തിയൂര്‍ (കത്തിയ ഊര്) അങ്ങനെ പോകുന്നു.....

[NB:ഇപ്രാവശ്യത്തെ ഉത്സവത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും ഉള്പെടുത്തുന്നു!]







































Related Posts Plugin for WordPress, Blogger...